← All posts

No.20 മദ്രാസ് മെയ്ൽ - ചിയേർസ്! oപ്പേ!

Gerald July 31, 2025 Nizam



എഗ്മോറിലെ ചിയേർസ് ബാർ, പക്ഷേ പബ്ബ് എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. അന്ന് കേരളത്തിൽ ബാംഗ്ലൂരും ചെന്നൈയ്യിലുമുള്ളതു പോലെ പബ്ബ് കൾച്ചർ ആവർഭവിച്ചിട്ടില്ല. 

പബ്ബുകളുടെ മുന്നിൽ നിൽക്കുന്ന സെക്യുരിറ്റിയെ ബൗൺസർ എന്നാണ് വിളിക്കുക. അതായത് വെള്ളമടിച്ച് അലമ്പുണ്ടാക്കിയാൽ ഇവന്മാരുടെ ദേഹത്ത് തട്ടി നമ്മൾ പന്തുപോലെ ബൌൺസ് ചെയ്ത് പുറത്തുപോകും. പിന്നെ അകത്തു കയറാൻ ശ്രമിച്ചാലും ബൗൺസ് ചെയ്യും. പബ്ബുകളുടെ മുന്നിൽ കൈയ്കെട്ടി മസിലുരുട്ടി പേടിപ്പിക്കാൻ നിൽക്കുന്ന ഇവന്മാരുടെ വലുപ്പവും മസിലും വച്ചാണ് പബ്ബുകളുടെ എക്സ്ക്ലൂസിവിറ്റി തരംതിരിക്കുന്നത്.

കേരളത്തലെ ബാറുകളിലെ വിരസമായ നിപ്പിനടിച്ച്
(നിന്ന നിൽപ്പിൽ മദ്യം സേവിക്കുക, കാശുകൊടുത്തു ഇറങ്ങുക എന്ന സ്ഥിര സേവകരുടെ ലളിത രീതി) ശീലിച്ച നിസാമിനു പബ്ബിലെ DJ യും മിന്നിക്കറങ്ങുന്ന disco light ഉം ഡാൻസുമൊക്കെ നവാനുഭൂതിയായി. രണ്ടെണ്ണമടിച്ച നിസാം ജ്യൂക്ക് ബോക്സിലെ പാട്ടിനൊപ്പം പാടാൻ തുടങ്ങി. ചങ്ക് അടുത്തിരുന്ന് തല കുലുക്കി കൈനീട്ടി നിസാമിൻ്റെ പാട്ടും കൂടെ റ്റച്ചിംഗ്സും ആസ്വദിച്ചു.

പിന്നെ പിന്നെ കുടിക്കുന്ന ഓരോ ഗ്ലാസ് മദ്യത്തിനുമൊപ്പം നിസാമിൻ്റെ ശബ്ദം ഉയരാൻ തുടങ്ങി. അവൻ പാടുന്ന പാട്ടിൻ്റെ രാഗം വലിഞ്ഞു, താളം തെറ്റി. നിസാമിൻ്റെ അഭ്യാസം കണ്ട് പബ്ബിലുള്ളവർ പിറുപിറുത്തു. പക്ഷേ എന്നിട്ടും ചങ്കിനൊരു കുലുക്കവുമില്ല. ഇതൊക്കെയെത്ര കണ്ടിരിക്കുന്നു! അങ്ങനെ ചിയേർസ് പറഞ്ഞ് പറഞ്ഞ് നേരം പാതിരാ കഴിഞ്ഞു. തമിഴ് ഗഡി പതുക്കെ മയങ്ങി തുടങ്ങി. നിസാമിൻ്റെ പാട്ടുകൾ കുഴഞ്ഞ് കുഴഞ്ഞ് ദോശമാവ് പരുവത്തിലായി. പബ്ബ് പൂട്ടാറായി എന്ന് പറഞ്ഞ് മനേജർ ബിൽ സെറ്റിൽ ചെയ്തു. തന്ത്രപൂർവ്വം മൂന്നു പേരേയും പുറത്തെത്തിച്ചു.

നിസാമിൻ്റെയും ചങ്കിൻ്റെയും ഒരു സാധാരണ ആഘോഷ ദിവസത്തിൽ നിന്ന് ഈ ദിവസത്തെ വ്യതസ്തമാക്കിയത് ഇനിപ്പറയാൻ പോകുന്ന അതിശയോക്തി കലർന്ന, എന്നാൽ യാഥാർഥ്യങ്ങളുമായ സംഭവളാണ്.

നിസാമിനു തിരിച്ചു പേരേണ്ട ദിവസം പുലർച്ച 1:10 മണി:

പബ്ബിലെ ലാസ്റ്റ് ഓർഡറും കഴിഞ്ഞ് പുറത്തിറിങ്ങി മദ്യലഹരിയിൽ പാട്ടുപാടി നിൽക്കുകയാണ് കഥാ നായകൻ നിസാം. പെട്ടെന്ന് പബ്ബിലെ ജ്യൂക്ക് ബോക്സിൽ മൈക്കിൾ ജാക്സൺ “ഡേയ്ഞ്ചറസ്” എന്നു പാടുന്നു. ആടിനിന്ന നിസാം ദേവി പ്രവേശമുണ്ടായ വെളിച്ചപ്പാടുകണക്കെ ഒറ്റ ചാട്ടം, നിന്ന നിൽപ്പിൽ ഒറ്റത്തിരി. പിന്നെ “ഡേയ്ഞ്ചറസ്” എന്നലറിക്കൊണ്ട് തിരിച്ച് പബ്ബിലേയ്ക്ക് ഒരു ഓട്ടം!

മദ്യലഹരിയിലും സ്വൽപം ബോധമുള്ള ചങ്ക് ഒന്നു പകച്ചെങ്കിലും പുറകെയോടി. രണ്ടു പേരും അധികമൊന്നും പോയില്ല. മുന്നിലുള്ള നിസാം ബൗൺസറിൻ്റെ നെഞ്ചിൽ തട്ടി ബൗൺസായി. ഒരു ബൗൺസൊന്നും നിസാമിനു പുത്തരിയല്ല. നിസാം ബൗൺസറെ തമിഴിൽ അറഞ്ചം പുറഞ്ചം തെറിവിളിച്ചു. സംഭവം പന്തികേടാണെന്ന് മനസ്സിലാക്കിയ ചങ്ക് പുറകിൽ നിന്നും നിസാമിൻ്റെ ഷർട്ട് പിടിച്ച് വലിക്കുന്നുണ്ട്. മൈക്കിൾ ജാക്സൺ കേട്ട നിസാമുണ്ടോ വിടുന്നു. പിന്നെയും തർക്കം. ബൗൺസറിൻ്റെ മുഖം അയാൾ ഇട്ടിരിക്കുന്ന റ്റീഷർട്ടു പോലെ കറുപ്പാകുന്നത് ആ നിലാവത്ത് ചങ്ക് കണ്ടു. അദ്ദേഹത്തെ ഒന്നു തണുപ്പിക്കണം, ചങ്ക് മനസ്സിൽ പ്ലാനിട്ടു. ഒരു കൈ കൊണ്ട് നിസമിനെ പുറകേട്ട് വലിച്ചു മറ്റേ കൈകൊണ്ട് തമ്പ്സ് അപ് കാണിക്കാൻ ചങ്ക് വിരൽ ഉയർത്തി. ചങ്കിൻ്റെ ഉയർന്ന വിരൽ കണ്ടതും ബൗൺസർ കൈ വീശിയതും ഒരിമിച്ച്!

“ഠപ്പേ!” ചെകിടത്ത് അടി കൊണ്ട് കിളി പോയ ചങ്ക് നിലത്ത്. “സിവനേ! എന്താ ഇപ്പോ സംഭവിച്ചേ? തമ്പ്സപ്പ് കാണിച്ചപ്പോൾ എന്താനാണ് ആ തന്തയില്ലാത്തവൻ തല്ലിയത്? മുന്നിൽ നിന്ന നിസാമിന് കിട്ടാതെ പുറകിൽ നിന്ന എനിക്കെങ്ങനെ അടി കിട്ടി?” ഇങ്ങനെ ചില ഉത്തരം കിട്ടാത്ത പൊന്നീച്ചകൾ ഒരേ സമയം പറന്നെങ്കിലും കൂടതലൊന്നും ചിന്തിക്കാനുള്ള സമയം ചങ്കിന് കിട്ടിയില്ല. രംഗം കലുഷിതമായി പൊതിരെ തല്ലു കിട്ടുന്നതിനു മുമ്പ് നിലത്തു നിന്നെഴുന്നേറ്റ ചങ്കും കണ്ടു നിന്ന തമിഴ് ഗഡിയും ഒരു വിധം നിസാമിനെ വിലിച്ചിഴച്ച് കളം കാലയാക്കി.

നിസാമിനു തിരിച്ചു പേരേണ്ട ദിവസം പുലർച്ച 2:10 മണി:

ഏന്തി വലിഞ്ഞ് മൂവരം തിരിച്ചു ഫ്ലാറ്റിലെത്തി. വന്നപാടെ നിസാം മുറിയിൽ പോയി കട്ടിലിൽ കയറിക്കിടന്നു. “ഡെയ്ഞ്ചറസ്” എന്ന് താരാട്ടു പോലെ ഉരുവിട്ട് സ്വയം ഉറക്കി.

ബൗൺസറുടെ ബോക്സിങ്ങ് പഞ്ച് സ്വീകരിച്ച ചങ്കിൻ്റെ മുഖം ഒരു വശം നീരുവെച്ചു വീർത്തു. സ്വീകരണ മുറിയിലെ സോഫയിൽ ചാന്നിരുന്ന് കവിളു തടവുന്ന ചങ്കിനോട് തമിഴ് ഗഡി കാര്യം പറഞ്ഞു. 

തമ്പ് അപ്പാക്കുന്നതിന് പകരം ചങ്കിൻ്റെ നടുവിരലാണ് പൊങ്ങിയത്. അതിൻ്റെ കലിയിൽ ബൗൺസർ നിസാമിൻ്റെ മുഖം നോക്കി അടിച്ചതാണ്. പക്ഷേ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഏതോ ഗ്രഹനില ഒത്തുവന്നു കാണണം. കൃത്യസമയത്ത് നിസാം ചെരുപ്പു നോക്കാൻ കുനിഞ്ഞു, അടി പുറകിൽ നിന്ന ചങ്കിന് കിട്ടി!

നിസാമിനു തിരിച്ചു പേരേണ്ട ദിവസം വെളിപ്പിന് 3:30 മണി:

ഇതിലിപ്പോ ആരാണ് യാഥാർത്ത കുറ്റവാളി? ആലോചിച്ചിട്ട് ചങ്കിന് ഒരെത്തും പിടിയും കിട്ടിയില്ല. ചെകിട് തടവി ആലോചിച്ചാലോചിച്ച് അവൻ അവിടെത്തന്നെയിരുന്നുറങ്ങി.

നിസാമിനു തിരിച്ചു പേരേണ്ട ദിവസം വെളിപ്പിന് 5:15 മണി:

നടന്നതൊന്നുമറിയാതെ തിരിച്ചു വീട്ടിൽ പോകുന്ന സന്തോഷത്തിൽ NFS ൽ കപ്പ് നേടുന്നതും സ്വപനം കണ്ട് ഞാൻ കിടക്കുന്നു.

നിസാമിനൊപ്പം ഒരു വഴിക്ക് പോകുമ്പോൾ മുട്ട വിരിയുന്നതിന് മുമ്പ് കോഴിക്കുഞ്ഞുങ്ങളെ എണ്ണുകയോ നല്ല സ്വപനങ്ങൾ കാണുകയോ ചെയ്യരുതെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി.

(തുടരും)


Comments

Post a Comment

Search This Blog


Top posts from past

test

The Archive

Browse by label ശേഖരം

ആകസ്മികതയിൽ ഒന്നായ
ഒരു ചങ്ങാതിക്കൂട്ടത്തിന്റെ
ആത്മകഥ